രാജകാര്യങ്ങളിൽ രാജാവിനെ സഹായിക്കാൻ മഹാമാത്രന്മാർ എന്ന മന്ത്രിമാരും അവർക്ക് പരിഷത്ത് എന്ന സഭയും ഉണ്ടായിരുന്നു.
തലസ്ഥാനമായ പാടലീപുത്രത്തിന്റെ ഭരണനിയന്ത്രണം ചക്രവർത്തി നേരിട്ടു നടത്തി.
തക്ഷശില, ഉജ്ജയനി എന്നിങ്ങനെയുള്ള വിദൂര പ്രവിശ്യകളിലെ ഭരണം അതാതു പ്രവിശ്യാ ആസ്ഥാനത്തു നിന്നുമായിരുന്നു.
ഇവിടത്തെ ഭരണമേൽനോട്ടത്തിനായി രാജകുടുംബാംഗങ്ങളെ നിയമിച്ചിരുന്നു.
ഇത്തരം പ്രവിശ്യകളിൽ തദ്ദേശീയമായ നിയമങ്ങളും രീതികളുമാണ് പിന്തുടർന്നിരുന്നത്.
സുപ്രധാനമായ സംഗതി ഏകീകൃത നാണയ സമ്പ്രദായമായിരുന്നു.
നാണയങ്ങൾക്ക് രൂപം എന്നർത്ഥത്തിൽ രൂപ എന്ന് വിളിച്ചിരുന്നതായി അർത്ഥശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു.
അതിനുസരിച്ച് സ്വർണ്ണരൂപ, രൂപ്യരൂപ (വെള്ളി) താമ്ര രൂപ (ചെമ്പ്) ശീശരൂപ (ഈയം) എന്നിങ്ങനെ വിലയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിരുന്നത് ഖജനാവായിരുന്നു.
ഇതിൽ അതാത് കാലത്തെ ചക്രവർത്തിയുടെ പേരും മറ്റും രേഖപ്പെടുത്തിയിരുന്നു.
ഭരണം വിഭജിച്ചിരുന്നു.
ഓരോ വിഭാഗത്തിനും പ്രത്യേകം ഉപവകുപ്പുകളും ഉണ്ടായിരുന്നു.
മന്ത്രിമാർ അഥവാ മഹാമാത്രന്മാരുടെ കീഴിൽ അദ്ധ്യക്ഷന്മാർ, സചിവന്മാർ, രാജൂകന്മാർ, യുക്തന്മാർ അഥവാ കാര്യനിർവാഹകർ എന്നിവർ ജോലി നോക്കിയിരുന്നു.
സമാഹർത്താവ് എന്നൊരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു.
ഇത് ഇന്നത്തെ കളക്ടർക്ക് സമാനമായ പദവിയാണ്.
വ്യാപാരം, കൃഷി, വന വിഭവങ്ങൾ, സൈനികം, അളവു തൂക്കം, ചുങ്കം, നെയ്ത്ത്, മദ്യം, കശാപ്പ്, ജലയാനം, കാലികൾ, വിദേശയാത്ര എന്നിവക്കെല്ലാം അദ്ധ്യക്ഷന്മാരാണ് മേൽനോട്ടം നടത്തിയിരുന്നത്.
രാജാവും അദ്ദേഹത്തിന്റെ കീഴിലുള്ള പ്രധാന ഉദ്യോഗസ്ഥരും അഞ്ചുകൊല്ലം കൂടുമ്പോൾ വേഷ പ്രച്ഛന്നരായി ഭരണത്തിന്റെ പുരോഗതി വിലയിരുത്തുമായിരുന്നു.
നാട്ടു വാർത്തകൾ ശേഖരിച്ച് രാജാവിനടുത്തെത്തിക്കാൻ പ്രത്യേക വിഭാഗം ഉണ്ടായിരുന്നു.
രാജ്യ വരുമാനത്തിന്റെ നാലിലൊന്ന് ഉദ്യോഗസ്ഥന്മാർക്ക് ശമ്പളത്തിനും ക്ഷേമപ്രവർത്തനത്തിനും മറ്റുമായി ചെലവാക്കിയിരുന്നു.
ഉദ്യോഗത്തിനനുസരിച്ച് ശമ്പളം ഏറിയും കുറഞ്ഞുമിരിക്കും.
പാത നിർമ്മാണം, പൊതുമരാമത്ത്, ജലസേചനം തുടങ്ങിയവ ഭരണകൂടം നിർവ്വഹിച്ചിരുന്നു.
പ്രധാനപ്പെട്ട പട്ടണങ്ങൾക്കിടയിലുള്ള വിശാലമായ മേഖലയിലെ ഗതാഗത പ്രാധാന്യമുള്ള പാതകളും, നദികളും മൗര്യന്മാർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു.
ഇവിടെ നിന്നും സാധ്യമായ കപ്പവും നികുതിയും പിരിക്കുകയും ചെയ്തിരുന്നു.
വടക്കു പടിഞ്ഞാറൻ മേഖലകൾ പരവതാനികൾക്കും, ദക്ഷിണേന്ത്യ സ്വർണ്ണത്തിനും, വിലപിടിച്ച രത്നങ്ങൾക്കും കേൾവികേട്ടതാണെന്നും, ഈയിടങ്ങളിൽ നിന്ന് ഇത്തരം സാധനങ്ങൾ കപ്പമായി പിരിച്ചെടുക്കാമെന്നും അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്നുണ്ട്.
ഇതിനു പുറമേ വനമേഖലയിൽ ജീവിച്ചിരുന്ന ആളുകൾ അവർ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഏറെക്കുറേ സ്വതന്ത്രരായിരുന്നെങ്കിലും, ആന, തടി, തേൻ, മെഴുക് തുടങ്ങിയ വനവിഭവങ്ങൾ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർക്ക് കപ്പമായി നൽകിപ്പോന്നു.