സിന്ധുനദീതട പ്രദേശങ്ങൾ ഇങ്ങനെ പേർഷ്യൻ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതിലെ വിവിധ ഗണരാഷ്ട്രങ്ങൾ തമ്മിലുണ്ടായ സ്പർദ്ധ വർദ്ധിച്ചു വന്നു.
അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളിൽ മഗധം, കോസലം, അവന്തി, വത്സം, കാശി തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാനം.
കോസലത്തേയും കാശിയേയും മഗധ കീഴ്പ്പെടുത്തി. വത്സത്തെ അവന്തിയും.
പർവ്വത പ്രദേശങ്ങളിലൂടെ പേർഷ്യയിലേക്കും മധ്യേഷ്യയിലേയ്ക്കും നടന്നിരുന്ന വ്യാപരത്തിന്റെ ചുങ്കം പിരിക്കാനുള്ള അവകാശത്തിനും മറ്റുമായി പിന്നീട് മഗധവും അവന്തിയും പോരാട്ടങ്ങൾ ആരംഭിച്ചു. ഇതിൽ അവസാനം മഗധ വിജയിച്ചു.
ജൈന, ബുദ്ധ മതങ്ങളും ഭൗതിക വാദങ്ങളുമെല്ലാമായി ബൗദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ അന്തച്ഛിദ്രങ്ങളും കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് ബിംബിസാരനും മകൻ അജാതശത്രുവുമായിരുന്നു.
അക്കാലത്താണ് അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിൽ നോട്ടമിടുന്നത്.
ഏതാണ്ട് ഇതേ സമയത്താണ് ചന്ദ്രഗുപ്തന്റേയും വരവ്.
ചന്ദ്രഗുപ്തൻ മഗധിയിലെ അവസാനത്തെ നന്ദ രാജാവിനെ തോൽപിച്ച് മഗധ കയ്യടക്കി.
അല്കസാണ്ടർ ചക്രവർത്തി, ബി.സി. 331ൽ അഖാമാനിയൻ സാമ്രാജ്യത്തെ തറപറ്റിക്കുകയും കാബൂൾ വഴി കിഴക്കൻ രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നിൽ ഒട്ടുമിക്ക രാജ്യങ്ങൾക്കും പിടിച്ചു നിൽകാനായില്ല.
വിതസ്താ (ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള പൗരവൻ എന്ന രാജാവുമാത്രമാണ് കാര്യമായി പ്രതിരോധിച്ചത്.
പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ടർക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്.
മഗധ ഒരു വൻ ശക്തിയായതിനാൽ അത്തരം സന്ദർഭത്തിൽ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാനായകന്മാർക്കും മനസ്സിലായി. മാത്രമല്ല ജീവിതത്തിൽ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയിൽ വച്ചായിരുന്നു.
അധികം വൈകാതെ അദ്ദേഹത്തിന് തിരിച്ചു പോകേണ്ടി വന്നു.
അലക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പു കുത്തുകയായിരുന്നു.
ഈ സമയത്താണ് ചന്ദ്രഗുപ്തൻ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.